Monday, October 14, 2013

ശുകന്‍ (രാമായണ കഥ - അദ്ധ്യാത്മരാമായണത്തില്‍ നിന്ന്)



ശുകന്‍  (രാമായണ കഥ - അദ്ധ്യാത്മരാമായണത്തില്‍ നിന്ന്)
ലങ്കാ പ്രവേശത്തെ വിചിന്തനം ചെയ്ത്, പുഷ്കരിണീനദിയുടെ തീരത്തിരിക്കുന്ന കപികുല ജാലത്തിനുമുന്‍പില്‍ , ശുകന്‍ എന്ന രാത്രീഞ്ചരന്‍ വന്നു ചേര്‍ന്നു. രാവണ ദൂതനായെത്തിയ ശുകന്‍ , കപികുലത്തെ പേര്‍ത്തും പേര്‍ത്തും പുലഭ്യം പറഞ്ഞു. എന്നിട്ട് സുഗ്രീവനോട് പറയാന്‍ തുടങ്ങി.
"എന്‍റെ പിതാവായ ദേവേന്ദ്രന്‍റെ പുത്രനായ ബാലിയുടെ സഹോദരനാകകൊണ്ട്, നീയെനിക്കു സഹോദര തുല്യനാണ്. അതുകൊണ്ട്, എന്‍റെ വാക്കുകള്‍ നീ കേട്ടു കൊള്‍ക. അല്‍പപ്രാണിയായ മനുഷ്യന്‍റെ പടയാളികളായി വന്നിട്ടുള്ള നിനക്ക്, എവിടെയാണ് ഒരു ജീവല്‍രക്ഷോപായമുള്ളത്. നിസ്സാരനായ മനുഷ്യനെവിടെ, രാത്രീഞ്ചരനും കൈലാസംപോലുമെടുത്ത് അമ്മാനമാടി ത്രിലോകം വിറപ്പിച്ച ശക്തനും ധീരനുമായ ദശമുഖനെവിടെ. അവന്‍റെ ദൃഷ്ടിയില്‍പ്പെടാതെ എങ്ങോട്ടെങ്കിലും ഓടിപ്പോയ്കൊള്‍കയാണ് ഉചിതമായിട്ടുള്ളത്."
ഇത്രയും കേട്ടവാറെ സുഗ്രീവന്‍റെ ആജ്ഞാനുസരണം, കപിജാതികള്‍ , ശുകനെ കടന്നുപിടിച്ച്, തലങ്ങും വിലങ്ങുമായി ആവോളം മര്‍ദ്ദിച്ചു. അശരണമനായ ശുകന്‍ , ശ്രീരാമദേവനെ വിളിച്ച് ദീനദീനം കരയുകയും രക്ഷിക്കേണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ശുകന്‍ , വെറുമൊരു ദൂതനാണെന്നറിയുന്ന  ശ്രീരാമന്‍ , അവന്‍റെ ജീവന്‍ വിട്ടുകൊടുക്കുവാന്‍ കല്പിക്കയാല്‍ , സുഗ്രീവാദികള്‍ അവനെ സ്വതന്ത്രനാക്കി.
രാവണ സഭയില്‍ തിരിച്ചെത്തിയ ശുകന്‍ , രാവണനോട് സംഭവങ്ങള്‍ വിവരിച്ചു. എന്നിട്ട്, ശ്രീരാമന്‍ , വെറുമൊരു മാനവനല്ലെന്നും, അദ്ദേഹം, മഹാവിഷ്ണുവിന്‍റെ അവതാരമാണെന്നും, രാവണനിഗ്രഹാര്‍ത്ഥം, അവതാരമെടുത്ത സര്‍വ്വോത്തമാനാണെന്നും, ആകയാല്‍ സീതാദേവിയെ രാമഹസ്തങ്ങളില്‍ തിരികെയേല്‍പ്പിച്ച് മാപ്പപേക്ഷിക്കുകയും, ജീവനുവേണ്ടി യാചിക്കുകയും ചെയ്യണെമെന്നുമര്‍ത്ഥിച്ചു. കോടികള്‍ വരുന്ന വാനരപ്പടയോടെതിര്‍ക്കാന്‍ , രാവണന്‍റെ പടയാളികള്‍ പോരായെന്നുമറിയിച്ചു.
കോപാകുലനായ രാവണനാകട്ടെ, രാമവൃത്താന്തം പുലമ്പാതെ, തന്‍റെ മുന്നില്‍നിന്നും എങ്ങോട്ടെങ്കിലും ഓടിപ്പോയ്ക്കൊള്ളുവാന്‍ ശുകനോടാജ്ഞാപിച്ചു. വിഷണ്ണനായ ശുകന്‍ , തന്റെ ആലയം പൂകി ദുഖിച്ചിരുന്നു. അകാരണമായി തനിക്കു സംഭവിച്ച ഈ വിധിക്കു കാരണമെന്താണെന്ന് ചിന്തിച്ചു. അപ്പോള്‍ , മഹാമുനിയും, കുംഭോല്‍ഭവനുമായ അഗസ്ത്യമുനിയുടെ ശാപോക്തികള്‍ അവന്‍റെ മനസ്സിനെ മഥിച്ചു. അറിയാതെ സംഭവിച്ച തെറ്റിനെപ്പറ്റി കുറ്റബോധത്തോടെ ഓര്‍ത്തു.
കാടാകെ മേഞ്ഞു നടന്ന വജ്രദംഷ്ട്രന്‍ എന്ന അസുരന്‍ , അസുര-രാക്ഷസാരിയും, യാഗാദികളില്‍ നിപുണനും, രാത്രീഞ്ചരര്‍ക്ക് എന്നും ഭീഷണിയേകിനിലനില്ക്കുന്നവനുമായ ശുകന്‍ എന്ന ബ്രാഹ്മണവര്യനെ എങ്ങിനെയില്ലാതാക്കണം എന്ന ചിന്തയില്‍ സര്‍വ്വഥാ വിരാചിച്ചിരിക്കുകയായിരുന്നു. അങ്ങിനെയിരിക്കെ ഒരു ദിനം, കുഭോല്‍ഭവനായ അഗസ്ത്യ മഹര്‍ഷി ശുക ദര്‍ശനാര്‍ത്ഥം പര്‍ണ്ണശാലയിലെത്തി. ഭക്ഷണത്തിനുമുന്‍പ്, ജലപ്രക്ഷാളനത്തിനും പൂജാദികള്‍ക്കുമായി നദീതീരത്തേക്കുപോയ അഗസ്ത്യമുനിയുടെ രൂപത്തില്‍ വജ്രദംഷ്ട്രന്‍ , ശുകന്‍റെ പര്‍ണ്ണശാലയിലെത്തി, ശുകനോട് മന്ദം പറഞ്ഞു.
ബ്രാഹ്മണസത്തമനായ അങ്ങേയ്ക്ക്, വിരോധമില്ലെങ്കില്‍ , ഇന്നെനിക്കല്‍പ്പം മൃഗമാസം കൂട്ടി ഭക്ഷണം കഴിക്കുവാനുള്ള ആഗ്രഹം സാധിച്ചു തരണം. അങ്ങയുടെ പത്നിക്ക്, രുചികരമായി അതു പാകം ചെയ്യാനും അറിവുണ്ടല്ലോ. 
സന്തോഷത്തോടെ ശുകന്‍ അഗസ്ത്യമുനിയുടെ ആഗ്രഹം സ്വീകരിക്കുകയും, ശുകപത്നിയോട് അങ്ങിനെ ചെയ്യുവാന്‍ പറയുകയും ചെയ്തു, ആഹാരം വിളമ്പുന്ന വേളയില്‍ ദുഷ്ടനായ വജ്റദംഷ്ട്രാസുരന്‍ , ശുകപത്നിയുടെ വേഷം പൂകി വന്ന്, മര്‍ത്യമാസം ഇലയില്‍ വിളമ്പി. മര്‍ത്യമാസം കണ്ട അഗസ്ത്യമുനി, ശുകനെ ഘോരമായി ശപിച്ചു.
എനിക്കു മര്‍ത്യമാസം വിളമ്പിയ നീചാ, ഇനിയുള്ള കാലം മനുഷ്യമാസം ഭുജിച്ച് ഒരു രാക്ഷസനായി നീ ജീവിതം കഴിക്കുക.
ഉഗ്ര ശാപമേറ്റ വേദനയില്‍ ശുകന്‍ പറഞ്ഞു
"മൃഗ മാംസം വിളമ്പുവാന്‍  കല്‍പ്പിച്ചത് അങ്ങു തന്നെ. ഞാന്‍ പാകം ചെയ്യുവാനേല്‍പ്പിച്ചതും മൃഗ മാസം തന്നെ. പക്ഷെ, ഇതെങ്ങിനെ സംഭവിച്ചുവെന്ന് നിസ്സാരനായ എനിക്ക് അറിയില്ല. എന്‍റെ തെറ്റു മനസ്സിലാക്കി, അങ്ങെനിക്ക് ശാപമോക്ഷം തരിക."
ഇതുകേട്ട മാത്രയില്‍ , ത്രികാലജ്ഞാനിയായ അഗസ്ത്യന്‍ സംഭവത്തെ വിശകലനം ചെയ്യുകയും, ശുകനു പറ്റിയ അബദ്ധത്തെ മനസ്സിലാക്കുകയും ചെയ്തു. അദ്ദേഹവും അര്‍ദ്ധപ്രാണനായിത്തീര്‍ന്നു. തന്‍റെയും അപരാധത്തിന് ക്ഷമചോദിക്കുകയും, ശുകന് ശാപമോക്ഷമേകുകയും ചെയ്തു.
ത്രേതായുഗത്തില്‍ നാരായണന്‍റെ അവതാരമായ ശ്രീരാമന്‍ , രാവണനാല്‍ അപഹരിക്കപ്പെട്ട തന്‍റെ പ്രേയസ്സി സീതാ ദേവിയെ തിരികെ കൊണ്ടുപോകുവാനും, രാവണനെ നിഗ്രഹിക്കുവാനും ലങ്കാ നഗരിയിലെത്തും. അപ്പോള്‍ അങ്ങ് അദ്ദേഹത്തെ നേരിട്ടു ദര്‍ശിക്കുകയും, അങ്ങയുടെ ഭക്തി പാരവശ്യത്തില്‍ സംപ്രീതനായി ശ്രീരാമന്‍ അങ്ങയെ അനുഗ്രഹിക്കുകയും ചെയ്യും. പിന്നെ വൈകാതെ, അങ്ങു തന്നെ രാമവൃത്താന്തം മുഴുവന്‍ രാവണസഭയില്‍ ഘോഷിക്കുകയും, അതോടെ ശാപമുക്തനാവുകയും ചെയ്യും. രാവണന്‍റെ സേവക്കായി, അവനെ പ്രാപിക്കുവാന്‍ , അങ്ങേയ്ക്ക് യാതൊരു വൈഷമ്യവും ഉണ്ടാകില്ല. കാലമേതും കളയാതെ അതിനായി പുറപ്പെടുക. രാമനോട് രാവണന്‍റെ ദൂത് അറിയിക്കാനുള്ള സന്ദര്‍ഭം പ്രയാസലേശമെന്യേ അങ്ങേയ്ക്കു കൈവരികയും ചെയ്യും.
രാവണസഭയില്‍ തന്‍റെ ദൌത്യം പൂര്‍ത്തിയായിരിക്കുന്നുവെന്ന് ശുകനറിഞ്ഞു. പൂര്‍വ്വ ജന്മത്തിലേക്ക് തിരികെ പോകുവാന്‍ സമയമായതും, സാധുസേവയുടെ ആവശ്യങ്ങളും ശുകനോര്‍മ്മിച്ചു. അഗസ്ത്യശാപത്തിന്‍റെ കാലാവധി പൂര്‍ത്തിയാക്കിയ ശുകന്‍ ഒരു ദ്വിജനായി, കാഷായാംബരധാരിയായി ശേഷിക്കുന്ന ദൌത്യങ്ങളിലേക്ക് നടകൊണ്ടു.
-ഹരിനായര്‍ (09-08-2013)

No comments: