Sunday, December 15, 2013

പ്രേമപുഷ്പങ്ങള്‍ ... (ചരിത്രകഥ)




രാജപുത്താനയിലെ ഉറപ്പാര്‍ന്ന ചെങ്കല്ലുകളില്‍ തീര്‍ത്ത കൊട്ടാരത്തിനുള്ളിലും, താന്‍ തടവിലാണെന്നറിഞ്ഞുവന്നപ്പോള്‍ കാലം കുറച്ചു വൈകിയിരുന്നു. തന്റെ കൈപിടിച്ചു നടന്ന, തന്റെ മടിയില്‍ കിടന്നു വളര്‍ന്ന തന്റെ ഇളയമകന്‍, ഇത്രമാത്രം കരുത്തനായിരുന്നുവെന്നും അറിയാന്‍ വൈകിപ്പോയി. തന്റെ സ്വന്തം കൂടപ്പിറപ്പിനെ, ഇരുട്ടറയിലടച്ച്, മല്ലന്മാരെക്കൊണ്ട് തച്ചുക്കൊല്ലിച്ച തന്റെ ഇളയമകന്‍. അധികാരത്തില്‍ മാത്രമായിരുന്നുവല്ലോ, അവന്റെ കണ്ണ്.  അവനെ ഭയന്ന്, മറ്റൊരു  മകന്‍, അവന്റെ ഒരു പരിചാരകനെപ്പോലെ, പിന്നാലെ...
വിശാലമായ ആഗ്രാക്കോട്ടക്കുള്ളില്‍ , തനിക്കനുവദിച്ച മുറിക്കുള്ളില്‍നിന്നും പുറത്തേതക്കു നോക്കുവാനുള്ള അനുവാദം  മകന്‍ തനിക്കു തന്നിരുന്നു. ഓര്‍മ്മകളുടെ മായാലോകം തീര്‍ത്ത താജ്, യമുനാനദിക്കക്കരെ, വ്യക്തമായി കാണാം. ആയുധ പാണികളായ പട്ടാളക്കാര്‍ അവിടെ കവാത്തു നടത്തുന്നു.  സുന്ദരമായ പുഷ്പവാടിയില്‍ , ചില പുഷ്പങ്ങള്‍ ചിരിച്ചു നില്‍ക്കുന്നു. ഇടനേരങ്ങളില്‍ , കുതിരപ്പുറത്തു പാഞ്ഞുവന്ന്, രാജ കല്പനകളും, ജാഗ്രാതാനിര്‍ദ്ദേശങ്ങളും നല്‍കി അതേ പോലെ പാഞ്ഞുപോകുന്ന സൈന്യാധിപന്മാര്‍ . ആ വെള്ള മിനാരത്തിനു പകിട്ടേകി, ചില തണല്‍ വൃക്ഷങ്ങള്‍ വളര്‍ന്നു തുടങ്ങി. സന്ധ്യാംബരത്തിന്റെ ചാരുതയില്‍ , അതിമോഹനമായ താജ്, താന്‍ പണി തീര്‍ത്തത് എന്തിനുവേണ്ടിയായിരുന്നു. യുദ്ധക്കളങ്ങളിലും, ബൃഹത്തായ സാമ്രാജ്യത്തിന്റെ അങ്ങോളമിങ്ങോളമുള്ള യാത്രകള്‍ക്കിടയിലും, തന്റെ പ്രിയപത്നിയുടെ ഓര്‍മ്മകള്‍ക്കുമുമ്പില്‍ ഒരു തുള്ളി കണ്ണീരിറ്റാന്‍പോലും സമയമുണ്ടാകാറില്ല. അവളുടെ പ്രേമത്തിന്റെ സ്മൃതികള്‍ക്കെന്നും പകിട്ടേകേണ്ടത്  തന്റെ കര്‍ത്തവ്യമായിരുന്നു. തന്റെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് ആ സ്മൃതികാവ്യത്തിനുവേണ്ടി താന്‍ ചെലവഴിച്ചത്, ഒരധികപ്പറ്റായിരുന്നില്ല. കണക്കില്ലാതെ ഖജനാവിലെ ധനം താന്‍ ചെലവാക്കിയെന്നത്രേ, തന്റെ മകന്റെ കണ്ടുപിടുത്തം. വാര്‍ദ്ധക്യത്തിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന തനിക്ക്, അവന്റെ മുഷ്കിനു തടയിടാനുള്ള കഴിവില്ലായിരുന്നു. തനിക്കുവേണ്ടി, രാപകല്‍ കാവല്‍നിന്ന ദാരയെ, സ്വസഹോദരന്‍, ഔറംഗസേബ് തടവിലാക്കി. അവന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്തു. എന്നിട്ട് ശക്തന്മാരായ ഒരു പറ്റം മല്ലന്മാരെയയച്ച്, അവന്റെ അന്ത്യം ഉറപ്പാക്കി. വയോധനനായ തന്റെ ജീവിതം, അവന്റെ നിയന്ത്രണ പരിധിക്കുള്ളില്‍ , ഈ കൊട്ടാരത്തിനുള്ളില്‍ മാത്രവുമാക്കിമാറ്റി.
അസഹ്യമായ വയര്‍നോവ് അനുഭവിച്ചുകൊണ്ടിരിക്കുന്ന താന്‍, മിക്കപ്പോഴും ഏകനാണ്. ജഹനരയെന്ന തന്റെ പ്രിയപുത്രി, അവള്‍ക്കു ലഭിക്കുന്ന സമയമെല്ലാം, പിതാവിനെ പരിചരിക്കുവാന്‍ ഓടിയെത്തിക്കൊണ്ടിരുന്നു. തന്നെ കാത്തുകൊള്ളേണ്ട, പുത്രനാവട്ടെ, കരവും, ചുങ്കവുമെല്ലാം വര്‍ദ്ധിപ്പിച്ച് പ്രജകളുടെ ശാപമേറ്റുവാങ്ങുന്നു. സാമ്രാജ്യത്തിന്റെ വിരിവു വര്‍ദ്ധിപ്പിക്കുന്നതിനോ, വ്യാപാരാദികളില്‍ ഏര്‍പ്പെടുന്നതിനോ, എന്തിനേറെ, രാജ്യകാര്യങ്ങള്‍ തന്നെ വേണ്ടും വിധം നോക്കി നടത്തുന്നതിനോ ശ്രമിക്കാതെ, സ്വന്തം കുടില്‍ വ്യവസായവുമായി അങ്ങിനെ കഴിയുന്നു.
ഈ സമയമെല്ലാം, കിളിവാതിലിലൂടെ താന്‍ കാണുന്ന താജ്, അര്‍ജ്ജുമന്റ് ബാനു ബീഗത്തിന്റെ, മുംതാസ് എന്ന തന്റെ ഇഷ്ട പത്നിയുടെ ഓര്‍മ്മകള്‍ പേറി അങ്ങിനെ നില്‍ക്കുന്നു.
അവളുടെ പതിനാലാം വയസ്സിലുറപ്പിച്ച തങ്ങളുടെ ബന്ധം, ഒരു ജ്യോതിഷിയുടെ പ്രഖ്യാപനത്തോടെ അനിശ്ചിതമായപ്പോള്‍ , തന്നെപ്പോലെ അവളും ഏറെ ദു:ഖിച്ചിരിക്കണം.  പരിപാവനമായ പ്രണയപൂര്‍ത്തിക്കുവേണ്ടി പിന്നീട് തങ്ങള്‍ കാത്തിരുന്നത്, നീണ്ട അഞ്ചു വര്‍ഷങ്ങളാണ്. രാജവീഥിയിലൂടെ താന്‍ കുതിരമേല്‍ പാഞ്ഞുപോകുമ്പോള്‍ , അര്‍ജ്ജുമന്റ് ബാനു തന്റെ മട്ടുപ്പാവില്‍ , വളര്‍ത്തുകിളികളോടൊത്ത് സമയം പോക്കുകയാവും. ഒരു വെണ്‍പ്രാവിന്റെ കാലുകളില്‍ ഉടക്കി, അവള്‍ തനിക്കൊരു കുറിമാനം അയക്കുമെന്നുറപ്പായിരുന്നു. ആ വെള്ളരിപ്രാവ്, മറുദൂതിനുവേണ്ടി തന്റെ കൈത്തണ്ടയില്‍ ഏറെ നേരം വിശ്രമിക്കും. തന്റെ കുറിമാനവും കാലിലുടക്കി, വീണ്ടും മേലോട്ട്. പ്രേമസൌഹൃദങ്ങളുടെ  എഴുതിത്തീരാത്ത എത്രയെത്ര കുറിമാനങ്ങള്‍ ....
അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം. അര്‍ജ്ജുമന്റ് ബാനു, മഹാറാണിയായി തന്റെ കൊട്ടാരത്തിലെത്തുമ്പോള്‍ , അവളുടെ സൌന്ദര്യം പെട്ടെന്നു കാര്‍ന്നു തിന്നുവാനുള്ള ആര്‍ത്തിയിലായിരുന്നു താന്‍. കൊട്ടാരത്തിലെ ആയിരമായിരം രത്നഭണ്ഡാരങ്ങള്‍ക്കിടയില്‍ ഒരു മണിരത്നം പോലെ അവള്‍ തിളങ്ങുന്നതായി തനിക്കനുഭവപ്പെട്ടു. ആത്മാര്‍ത്ഥമായി താനവളെ വിളിക്കുകയും ചെയ്തു-
മുംതാസ് മഹല്‍  (കൊട്ടാരത്തിലെ രത്നക്കല്ല്)
പിന്നീടും എന്നും അവള്‍ തനിക്ക്‍ അങ്ങിനെതന്നെയായിരുന്നു. അക്ബരാബാദി മഹലും, കാന്ദഹാരി മഹലും സപത്നിമാരായി കൊട്ടാരത്തില്‍ വന്നു ചേര്‍ന്നുവെങ്കിലും, മുംതാസ് മഹലിനോടുള്ള അതി പ്രേമം, തന്നെ, അവരില്‍നിന്നും എന്നും ഒരു പടി അകറ്റിനിര്‍ത്തിയിരുന്നു. അവരുടെ ആവശ്യങ്ങളും വേദന പോലും പങ്കുവയ്ക്കുവാന്‍, താന്‍ ശ്രമിച്ചിരുന്നില്ല. ഷാജഹാന്റെ കൊട്ടാരത്തില്‍ , ആരാലും ശ്രദ്ധിക്കപ്പെടാതെ, ഷാജഹാന്റെ പത്നിമാര്‍ മാത്രമായി അവര്‍ ജീവിച്ചു. കൊട്ടാര സദസ്സിലും, രാജ്യകാര്യങ്ങളിലും എന്തിന്, യുദ്ധവേദികളില്‍ പോലും മുംതാസിനു മാത്രമായിരുന്നു അംഗീകരിക്കപ്പെട്ട സ്ഥാനം. ജഹനരയും, ദാരയും, ആലംഗീറും (ഔറംഗസേബ്) ഉള്‍പ്പെട്ട പതിമൂന്നു മക്കള്‍ക്ക്, അവള്‍ ജന്മം നല്‍കിക്കഴിഞ്ഞിരുന്നു. പതിനാലാമതൊരാള്‍ , അവളുടെ ഗര്‍ഭപാത്രത്തില്‍ രൂപം കൊണ്ടു വരികയുമായിരുന്നു. തന്നോടൊപ്പമുള്ള യാത്രയില്‍ , തപ്തീ നദീതീരത്തെ പീഠഭൂമികളില്‍ നടന്ന ഏറ്റു മുട്ടലുകളില്‍ , അവള്‍ സജീവമായിരുന്നു. പ്രസവ കാലവുമായിരുന്നു. ആ യാത്ര, അവളെ, അതീവ ക്ഷീണിതയാക്കി.  ബര്‍ഹന്‍പൂരിലെ, തന്റെ ബന്ധുവിന്റെ ഒരു കൊട്ടാരത്തില്‍ , അവള്‍ക്കുള്ള വിശ്രമസങ്കേതം ഏര്‍പ്പെടുത്തുവാന്‍ കഴിഞ്ഞിരുന്നുവെങ്കിലും, പതിനാലാമാത്തെ പ്രസവം, അവളെ ആകെ തളര്‍ത്തിക്കഴിഞ്ഞിരുന്നു. പ്രസവാനന്തരമുണ്ടായ നിലയ്ക്കാത്ത രക്തപ്രവാഹം, അവളുടെ ജീവനെയും ഒലിപ്പിച്ചു കളഞ്ഞു... ബര്‍ഹന്‍പൂരില്‍ , പ്രത്യേകം തീര്‍ത്ത സൈനബാദ് പുഷ്പവാടിയില്‍ , അവളുടെ ദേഹമടക്കി താന്‍ തിരിച്ചു പോന്നു.
അന്നു മുതല്‍ തന്നെ വേട്ടയാടിക്കൊണ്ടിരുന്നത്, അവളുടെ ഓര്‍മ്മകള്‍ മാത്രമായിരുന്നു. ഒരു കൊല്ലക്കാലം മുഴുവന്‍, താന്‍ ഏകനായി, ഒരു തപസ്വിയേപ്പോലെ അവളുടെ ഓര്‍മ്മകളില്‍ ദിനങ്ങള്‍ തള്ളിനീക്കി. ആ കാലംകൊണ്ട് തനിക്ക് അകാല വാര്‍ദ്ധക്യം ബാധിച്ചിരുന്നുവെന്ന്, കൊട്ടാരം ജീവനക്കാരും, വേണ്ടപ്പെട്ട മറ്റുള്ളവരും പറയുന്നു. തന്റെ മുടി നരച്ചിരുന്നതും, തന്റെ ശരീരം മുന്നോട്ട് അല്പം വളഞ്ഞതും താന്‍ അറിയുന്നുണ്ടായിരുന്നു. പക്ഷേ.. തന്നെ വേട്ടയാടിക്കൊണ്ടിരുന്ന അവളുടെ സ്മൃതികള്‍ക്ക് ഒരു കുറവും സംഭവിച്ചിരുന്നില്ല.  ആ സ്നേഹമയിക്കുമുമ്പിലര്‍പ്പിക്കാന്‍, എന്താണു വേണ്ടതെന്ന്, രാവും പകലുമില്ലാതെ താന്‍ ആലോചിച്ചുകൊണ്ടിരുന്നു. അതിന്റെ പരിണാമത്തില്‍ , തന്റെ മനസ്സില്‍ രൂപം കൊണ്ടതായിരുന്നു, വെണ്‍കല്ലുകളില്‍ മെനഞ്ഞെടുത്ത സ്മൃതികാവ്യം.... താജ്.. താജ് മഹല്‍ ... ഇരുപതിലേറെ വര്‍ഷത്തെ പരിശ്രമം... ഇരുപതിനായിരം അടിമകളുടെ വിയര്‍പ്പും കണ്ണുനീരും.. ആയിരക്കണക്കിനു ഗജകേസരിമാരുടെ അദ്ധ്വാനം..  പക്ഷെ, മുംതാസിന്റെ പ്രേമവലയത്തില്‍ നിന്ന തനിക്ക്, അതിലൊന്നും ഒരു വേദനയും തോന്നിയില്ല.. തപ്തീ നദീതിരത്തെ മോഹനവാടിയില്‍നിന്നും, അവളുടെ ഭൌതികദേഹം, താജ്മഹലില്‍ പ്രത്യേകം തീര്‍ത്ത കുടീരത്തില്‍ പുന:സ്ഥാപിച്ച ശേഷമാണ്, അല്പമെങ്കിലും സ്വസ്ഥതയുണ്ടായത്.
താനറിയാതെ നിറഞ്ഞൊഴുകിയ തന്റെ കണ്ണുകള്‍ , കിളിവാതിലിലൂടെ, യമുനക്കപ്പുറത്തേക്കു യാത്ര ചെയ്തു... ആ സ്മൃതി മണ്ഡപത്തിലേക്ക്... പക്ഷെ, ഏറെ നേരം അങ്ങിനെ നോക്കിയിരിക്കാന്‍ കഴിഞ്ഞില്ല. വേദന, അസഹ്യമായ വയര്‍നൊമ്പരം... രാജ്യങ്ങളും രാജക്കന്മാരും കീഴടങ്ങിയ തനിക്കു മുമ്പില്‍ , ആ വയര്‍ നൊമ്പരം ഒരിക്കലും കീടങ്ങിയില്ല.. അതു തന്നെ കീഴടക്കിക്കൊണ്ടിരിക്കുന്നു. ചെറിയ മയക്കം...
യമുനാതിരത്തെ വെണ്മണ്ഡപത്തില്‍ തന്നെ കാത്തിരിക്കുന്ന മുംതാസ്... അവള്‍ പുഞ്ചിരിക്കുന്നു... അവളില്‍നിന്നും... ഇനിയും നഷ്ടപ്പെടാത്ത ഒരു പ്രേമഗാനത്തിന്റെ ശീലുകള്‍ ഉണരുന്നു.... അടുത്തേക്ക്‍ , വളരെ അടുത്തേക്ക്‍ , അവള്‍ മാടി മാടി വിളിക്കുന്നു... ഒരു സ്വപ്നസഞ്ചാരിയെപ്പെലെ താന്‍ സാവധാനം... മുംതാസിന്റെ അടുത്തേക്ക്... കെട്ടിപ്പുണരാനുള്ള ആവേശത്തോടെ... ആസക്തിയോടെ.... തീരാത്ത കൊതിയോടെ....
-ഹരി നായര് (18-10-2013)


Monday, October 14, 2013

ചൂതാട്ടം



ചൂതാട്ടം
 വിശദമായ ഒരു ചേദ്യം ചെയ്യലിന്റെ ആവശ്യമൊന്നുമില്ല, ഇന്സ്പക്ടര്‍  മുകുന്ദ്...അതു ചെയ്തതു ഞാന്‍  തന്നെയാണ്, പൂര്ണ്ണ ബോധത്തോടെ....തികഞ്ഞ തൃപ്തിയോടെ.
ചില ചോദ്യങ്ങളുടെ മറുപടിക്കായി കാത്തിരിക്കുന്ന ഇന്സ്പക്ടര്‍ മുകുന്ദിനോട് സധൈര്യം മറുപടി പറഞ്ഞത്, ഇരുമ്പുദണ്ഡിനടിയേറ്റ്, തലച്ചോര്‍ ചിന്തിയ അനുരുദ്ധിന്റെ ഭാര്യ, അമരാവതി തന്നെ. ഒരു കുറ്റ ബോധത്തിന്‍റെ യാതൊരു ലാഞ്ഛനയും, അവരുടെ മുഖത്തുനിന്നും വായിച്ചെടുക്കുവാന് ഇന്സ്പക്ടര് മുകുന്ദിന് കഴിഞ്ഞില്ല. ആ ഒരു സാഹചര്യത്തില് ആരും ചെയ്തുപോകാവുന്ന ഒരു കുറ്റം. തന്റെമകള്ക്കു വിലപറഞ്ഞ പിതാവിനോട്, സ്നേഹമയിയായ മാതാവിനു തോന്നിയ വൈരം. അല്ലാതെ മറ്റൊന്നും അതിലില്ല.
ഇനിയെന്താണവരോടു ചോദിക്കേണ്ടത്, അഥവാ ഇനിയെന്തിനാണ് ചോദിക്കുന്നത്. അവര്ക്കെതിരെ കേസ് ഫയല്‍ ചെയ്യാനും, നിയമനടപടികളുമായി മുന്നോട്ടുനീങ്ങുവാനും, കൂടുതല് തെളിവിന്റെ ആവശ്യങ്ങള്തന്നെയുണ്ടോ... എല്ലാ തെളിവുകളും അവര് നേരിട്ട് ഹാജരാക്കിയിരിക്കുകയും ചെയ്ന്നു.  ഈ കുറ്റ സമ്മതങ്ങളൊന്നും കോടതിയുടെ മുന്നിലും അവര് മറച്ചുവെയ്ക്കുകയൊന്നുമില്ല. നിങ്ങള്ക്കൊരു വക്കീലുണ്ടോ എന്ന ചോദ്യത്തിനുപോലും, അവര് പറഞ്ഞ മറുപടി, അങ്ങിനെയൊരു മദ്ധ്യവര്ത്തിയെ തനിക്കാവശ്യമില്ലെന്നത്രേ. അപ്പോള് അവര്ക്കിനി മുന്പിന് ആലോചിക്കുവാന് ഒന്നുമില്ല. ഒരേയൊരു മകള്, ഫാനിന്റെ ഹുക്കിലാടിയാടിയാടി ലോകം വിട്ടു. അതിനുകാരണക്കാരനായ അവളുടെ ജന്മദാതാവ്, ഒരിരുമ്പുദണ്ഡിന്റെ താഡനത്തില്, ചത്തുമലച്ചു. രക്തക്കറ പുരണ്ട അളകനന്ദയുടെ കൈകളുടെ അറപ്പ് തീര്ന്നു കഴിഞ്ഞിരുന്നു. താന് ചെയ്ത ഒരു നല്ല കാര്യമെന്നു വിശ്വസിക്കുന്ന തന്റെ ക്രിയയില്, അവര് ആത്മസംതൃപ്തയായി. ഇനി അവര്ക്കൊന്നുമില്ല. മരണവും ജീവിതവും തുല്യം തന്നെ.
അനന്തര നടപടികള്ക്കായി കോടതിയിലെത്തിയ അവരെ കുറ്റ പത്രം വായിച്ചു കേള്പ്പിച്ച് കോടതി ചോദിച്ചു...
ഇതിനെപ്പറ്റി എന്തു പറയുന്നു...
എല്ലാം സത്യം
നിങ്ങള് ചെയ്തത് ഒരു നല്ല പ്രവര്‍ത്തിയെന്നു നിങ്ങള് വിശ്വസിക്കുന്നുവോ.....
ഞാന് ചെയ്ത ഏറ്റവും നല്ല കാര്യം എന്നു ഞാന് വിശ്വസിക്കുന്ന കാര്യം..
ജയില്‍വാസമോ, തൂക്കുമരം തന്നെയോ നിങ്ങള്ക്കു ലഭിക്കാമെന്ന സത്യം നിങ്ങള്ക്കറിയാമോ....
കഴിയുമെങ്കില് ബഹുമാനപ്പെട്ട കോടതി, ജയില്‍വാസം ഒഴിവാക്കിത്തരിക...
നിങ്ങളുടെ വക്കീലാരാണ്....
അങ്ങിനെയൊരു മദ്ധ്യവര്ത്തി എനിക്കാവശ്യമില്ല...
തുടര്ന്ന് ഇന്സ്പക്ടര് മുകുന്ദിനോട് ബോധിപ്പിച്ച എല്ലാ കാര്യങ്ങളും ഒന്നുപോലും തിരുത്തുകയോ വിട്ടുകളയുകയോ ചെയ്യാതെ, അമരാവതി കോടതിയില് ബോധിപ്പിച്ചു. അവിടെ പ്രോസിക്യൂഷന്റെ ചോദ്യങ്ങള്പോലും അപ്രസക്തമായിരുന്നു. തലച്ചോറിന്റെ അംശങ്ങള് ഉണങ്ങിപ്പിടിച്ച ഇരുമ്പുദണ്ഡ് അവര് നേരിട്ടു ഹാജരാക്കിയിരുന്നു. തന്റെ കൈകളില് പറ്റിപ്പിടിച്ച രക്തത്തുള്ളികളെ തുടച്ചുനീക്കുവാന്‍ ഉപയോഗിച്ച പഴയൊരു തുണിക്കഷ്ണം കൂസലെന്യോ അവര് കോടതിയില് പ്രദര്ശിപ്പിച്ചു. മകള്‍ക്കു വിലപേശി അവളുടെ അച്ഛന് വാങ്ങിക്കൂട്ടിയ പണക്കെട്ടുകള് അവര് കോടതിയെ ഏല്പ്പിച്ചു. ഒറ്റ ദിവസം കൊണ്ട് വാദവും, തെളിവെടുപ്പുകളും അവസാനിപ്പിച്ച്, ബഹു. കോടതി, വിധി പറയുവാന് അവധി വെച്ചു.
പതുക്കെ, വിധി ദിനം എത്തി. വിധിയുടെ പ്രസക്ത ഭാഗങ്ങള്‍  ബഹുമാനപ്പെട്ട ജഡ്ജിവായിച്ചു...
കോടതിയെ ഇരുത്തിച്ചിന്തിപ്പിച്ച ഈ കേസ്, വിധി കൈകാര്യം ചെയ്യേണ്ടതെങ്ങിനെയെന്നുള്ള ഒരു വിഷമസന്ധിയില് വരെ ഒരുനിമിഷം കോടതിയെ എത്തിച്ചു. അവര്‍ പറഞ്ഞതും, ലഭിച്ചതുമായി തെളിവിന്റെ അടിസ്ഥാനത്തില്, അച്ഛന്‍ മകളെ പീഡനങ്ങള്ക്കു വിധേയമാക്കിക്കൊണ്ടിരിക്കുന്ന കാഴ്ച, അവളുടെ സ്വന്തം മാതാവ് കാണാനിടയാകുകയും, അവരെ വേദനപ്പിക്കുകയും, ചെയ്ത ഒരു ഘട്ടത്തില് ആരും ചെയ്തുപോകുന്നതായ ഒരു കര്മ്മം മാത്രമാണ്, പ്രതി ചെയ്തിട്ടുള്ളത്. എന്നാല് അവര് കുറ്റവാളിയല്ലാതാകുന്നുമില്ല. ഈയൊരു സാഹചര്യത്തില്, അവര്ക്ക് കുറഞ്ഞ ശിക്ഷയായ, 5 വര്ഷം വരെയുള്ള ജയില്‍വാസം മാത്രമാണ്, കോടതി നിശ്ചയിക്കുന്നത്.
അളകനന്ദ, പൊട്ടിക്കരയുകയോ, മുഖം താഴ്തി നില്ക്കുകയോ ചെയ്തില്ല. പോലീസുകാര്ക്കൊപ്പം, വലിയ ജയിലിലേക്കു മാറ്റപ്പെടുമ്പോള്, അവര് പതറിയുമില്ല. അപ്പോഴും അവരുടെ ചുണ്ടുകളില്, ആത്മസംതൃപ്തിയുടേതാകാം, ഒരു ചെറുപുഞ്ചിരി വിടര്ന്നു നിന്നിരുന്നു.
അഞ്ചുവര്ഷങ്ങള്ക്കുശേഷം കുറ്റവിമുക്തയാക്കപ്പെടുമ്പോള്, തന്നെ കാത്തിരിക്കുന്നതും, ഇനിയൊരാള്‍ അവകാശമുന്നയിക്കാന് എത്താതിരിക്കുകയും ചെയ്യുന്ന അളവറ്റ സ്വത്തുക്കളുടെ കൂമ്പാരം, അവരുടെ വൃത്തികെട്ട കണ്ണുകളെ മൂടിക്കളഞ്ഞിരുന്നത്, നിയമപാലകരോ, കാഴ്ചക്കാരോ കണ്ടതേയില്ല.
-ഹരി നായര് (26-06-2013)

ദേവേന്ദ്രന്റെ വജ്രായുധം (പുരാണം)



ദേവേന്ദ്രന്റെ വജ്രായുധം   (പുരാണം)
ഭൂലോകം മുഴുവന്‍ തന്‍റെ അധികാരസാമ്രാജ്യത്തിലൊതുക്കി, നീചനായ വൃത്രാസുരന്‍ താണ്ഡവമാടുകയായിരുന്നു. ജ്ഞാനികളേയും സന്യാസിവര്യന്‍മാരേയും മുനീന്ദ്രരേയും കൊന്നൊടുക്കി, അയാള്‍ വിജയഭേരി മുഴക്കികൊണ്ടിരുന്നു. അല്‍പായുസ്സുകളായ മനുഷ്യര്‍ , ദേവേന്ദ്രനെ ഭജിച്ച് രക്ഷക്കായി കേഴുകയും, ദേവേന്ദ്ര പ്രസാദത്തിനായി യാഗങ്ങളും ഹോമങ്ങളും കഴിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇതുകണ്ട ദേവേന്ദ്രന്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. ഒടുവില്‍ ദേവന്‍മാരും, ദേവേശനും ഒന്നിച്ച് ബ്രഹ്മദേവനെ കാണുവാന്‍ തീര്‍ച്ചയാക്കി.
നളിനാരൂഢനായ ബ്രഹ്മദേവന്‍റെ സവിധത്തില്‍ അവര്‍ എത്തിച്ചേര്‍ന്നു. ഭൂമിയില്‍ വൃത്രാസുരന്‍റെ ആസുരത്വം നടമാടുകയാണെന്നും, ഇക്കണക്കിനുപോയാല്‍ , പിന്നീട് ദേവകളേയും ദേവലോകത്തെ പോലും വൃത്രാസുരന്‍ ചാമ്പലാക്കിക്കളുയുമെന്നും ഉണര്‍ത്തിച്ചു.
ഇതു കേട്ട ബ്രഹ്മദേവന്‍ പറഞ്ഞു. 
വൃത്രാസുരന്‍റെ അകൈതവമായ ശക്തിയെക്കുറിച്ചോ, അവനെ നിഗ്രഹിക്കാനുള്ള മാര്‍ഗ്ഗത്തേക്കുറിച്ചോ, ഞാന്‍ അജ്ഞനാണ്. അതിനെ അറിയുവാനുള്ള, മാര്‍ഗ്ഗങ്ങള്‍ , ഭൂലോകത്തുള്ള മഹാമുനികളില്‍ ആര്‍ക്കെങ്കിലും പറഞ്ഞുതരുവാന്‍ കഴിയുമായിരിക്കാം. നിങ്ങള്‍ ഭൂമിയിലേക്കു പോകുക.
തല്‍ക്ഷ‍ണം ദേവകളും ദേവരാജനും, ഭൂമിയിലേക്ക് പ്രയാണം ചെയ്തു. പല മഹര്‍ഷിവര്യന്‍മാരെയും ചെന്നു കണ്ടു. അവരുടെയെല്ലാം മറുപടി ഇതുമാത്രമായിരുന്നു...
മഹാനായ ഒരു മുനിയുടെ നട്ടെല്ലില്‍ നിന്നുമാത്രം സൃഷ്ടിക്കുവാനാകുന്ന ഒരു മഹാ ശസ്ത്രമത്രേ, വജ്രായുധം... അത് അവന്‍റെ പൂര്‍ണ്ണ സമ്മതത്തോടെയും അറിവോടെയും മാത്രം ലഭ്യമാക്കേണ്ടതുമാകുന്നു. അങ്ങനെയുണ്ടാകുന്ന വജ്രായുധത്തിനുമാത്രമേ,  വൃത്രാസുരനെ കൊല്ലാനുള്ള ശക്തി ഉണ്ടാകുകയുള്ളു.... ദധീചന്‍ എന്ന മുനി അതീവ ദാനശീലനാണ്... പക്ഷെ നട്ടെല്ലു ചോദിച്ചുചെല്ലുന്ന ഒരുവനോട്, മുനിശ്രേഷ്ഠനായാലും എങ്ങിനെയാവും പ്രതികരിക്കുക എന്ന് നമുക്കു പറയാവതല്ലല്ലോ....
ഒന്നിനും തീരുമാനാകാതെ ഇന്ദ്രന്‍ വിഷണ്ണനായി. പലതവണ ആലോചിച്ചപ്പോള്‍ ഒരു വഴി മനസ്സില്‍ ഉരുത്തിരിഞ്ഞുവന്നു. തന്‍റെ കൈകളിലുള്ള സകല ആയുധങ്ങളും ഉപയോഗിച്ച് വൃത്രാസുരന്‍റെ കിങ്കരന്മാരെ കൊന്നൊടുക്കിയ ഇന്ദ്രന്‍ , അവശേഷിക്കുന്ന ആയുധങ്ങളുമായി, നദീതീരങ്ങളിലും മററു ശാന്തപ്രകൃതിയിലും വിഹരിക്കുന്നവനും വിജ്ഞാനഭണ്ഡാകാരവുമായ ദധീചന്‍ എന്ന മുനിയുടെ അടുത്തെത്തി. അദ്ദേഹം മത്സ്യങ്ങള്‍ക്കും പക്ഷികള്‍ക്കും ഭക്ഷണം വിതറിക്കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു. അവ നിര്‍ഭയരായി മുനിയുടെ പാദങ്ങളില്‍ തൊട്ടുരുമ്മി നിന്നു. പ്രസന്നനായ മുനിയുടെ സമീപത്തുചെന്ന് ദേവേന്ദ്രന്‍ പറഞ്ഞു-
ദേവേന്ദ്രനായ ഞാന്‍ , അങ്ങയെ പ്രണമിക്കുന്നു. വൃത്രാസുര നിഗ്രഹാര്‍ത്ഥം, ഭൂമിയിലെത്തിയ ഞാന്‍ , അവന്‍റെ സഹസ്രപറ്റം കിങ്കരന്മാരെ കൊന്നൊടുക്കി. ഇപ്പോള്‍ അനിവാര്യമായ ആയുധങ്ങള്‍ക്കു കുറവു വന്നിരിക്കുന്നു. തത്കാലം ഞാന്‍ ദേവലോകത്തേക്കു പോകുകയാണ്... ഇനിയും അവശ്യ ശസ്ത്രങ്ങളുമായി ഞാന്‍ വൈകാതെ മടങ്ങിയെത്താം... അതുവരെ, മുനീന്ദ്രനായ അങ്ങ്, ഈ ആയുധങ്ങള്‍ കുറച്ചുകാലം സൂക്ഷിക്കണം.
നിര്‍ന്നിമേഷനായി നിന്ന് അപേക്ഷ ശ്രവിച്ച മുനീന്ദ്രന്‍ , അങ്ങിനെയാവട്ടെയന്ന് സമ്മതിച്ചു. ദേവേന്ദ്രന്‍ തത്കാലം ദേവലോകത്തേക്കു മടങ്ങിപ്പോയി.
കാലങ്ങള്‍ ഏറെക്കഴിഞ്ഞിട്ടും ദേവേന്ദ്രന്‍ മടങ്ങിയെത്തിയില്ല. സഞ്ചാരിയായ ദധീചന്, മറ്റൊരു യാത്രക്ക് സമയമാവുകയും ചെയ്തു. ഇനി ദേവേന്ദ്രനെ കാത്തിരുന്നിട്ടു കാര്യമില്ല.... എന്നാല്‍ , ആയുധങ്ങള്‍ ഉപേക്ഷിച്ച് പോകാനും കഴിയുകയില്ല. ഇങ്ങനെ കരുതി, ദധീചമുനി താന്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ മുഴുവന്‍ അരച്ചുകലക്കി പാനീയമാക്കി, അതിനെ സേവിച്ചു, തുടര്‍ന്ന് യാത്ര പുറപ്പെട്ടു.
അലഞ്ഞു തിരിഞ്ഞ്, മറ്റൊരു ശാന്തപ്രദേശത്തെത്തിയ ദധീചനെ പിന്തുടര്‍ന്ന ദേവേന്ദ്രന്‍ പരിക്ഷീണനായി ഭാവിച്ച് മുനിയുടെ അടുത്തെത്തി, താന്‍ ഏല്‍പ്പിച്ചുപോയ ആയുധങ്ങള്‍ തിരികെ തന്നാലുമെന്ന് അര്‍ത്ഥിച്ചു.
ദധീചന്‍ പറഞ്ഞു...
അങ്ങയെ കാത്തിരുന്ന് കാലംകഴിച്ച എനിക്ക്, മറ്റൊരു യാത്രക്ക് സമയമായിരുന്നു. അങ്ങ് എത്തിയുമില്ല. നിര്‍ഭാഗ്യമെന്നുപറയട്ടെ, ഉപേക്ഷിച്ചു പോകാനാകാത്ത ആയുധങ്ങള്‍ അരച്ചുകലക്കി ഞാന്‍ സേവിക്കുകയും ചെയ്തു. ഇപ്പോള്‍ അത്, എന്‍റെ മജ്ജയിലും മാംസത്തിലും അസ്ഥിപഞ്ജരത്തിലും ലയിച്ചുചേര്‍ന്ന്, അവയെ ബലപ്പെടുത്തിയിരിക്കും. അങ്ങാകട്ടെ, നോക്കുവാനേല്‍പ്പിച്ച മുതല്‍ അവശ്യപ്പെടുകയും ചെയ്യുന്നു. അതു മടക്കിത്തരുവാന്‍ ഞാന്‍ ബാദ്ധ്യസ്ഥനുമാണ്. ഇനി ഒന്നേ വഴിയുള്ളു... അങ്ങ് എന്‍റെ ജീവനെ മോചിപ്പിച്ച്, മൃതത്തില്‍നിന്നും അവ ഊരിയെടുത്തുകൊള്ളുക...
ദേവേന്ദ്രന്‍റെ ഉള്ളില്‍ ഒരു പുഞ്ചിരി ജനിച്ചു.
അല്ലയോ മുനിവര്യാ.... അങ്ങയുടെ ജീവനെ മോചിപ്പിക്കുവാന്‍ ഞാനാളല്ല.... എന്നാല്‍ , ഇപ്പോഴത്തെ ഈ വൈതരണിയില്‍ , എനിക്ക് ആ ആയുധങ്ങള്‍ ആവശ്യം വന്നിരിക്കുകയുമാണ്.....
ഇതുകേട്ട് ദധീചന്‍ വിഷണ്ണനായി.... താന്‍ ചെയ്തതു തെറ്റായിപ്പോയി... അതിനു പ്രായശ്ചിത്തം ചെയ്തേ പറ്റൂ.. സ്വയം അഗ്നിയില്‍ ദഹിക്കുക മാത്രമാണ് പ്രതിവിധി... ഇപ്പോള്‍ വജ്രതുല്യമായിത്തീര്‍ന്നിരിക്കാവുന്ന തന്‍റെ അവയവങ്ങള്‍ ആ അഗ്നിയില്‍ ദഹിക്കുകയുമില്ല....
അനന്തരം, ദധീചന്‍ , അഗ്നികൂട്ടി പ്രാണത്യാഗം ചെയ്തു...
     ദേവേന്ദ്രനും ദേവന്മാരും ചേര്‍ന്ന് ആ ഭൌതികശരീരത്തില്‍ നിന്നും ദധീചന്‍റെ വജ്രതുല്യമായ നട്ടെല്ല് വേര്‍പെടുത്തിയെടുക്കുകയും, അതുകൊണ്ട് മഹത്തായ ഒരായുധം സൃഷ്ടിക്കുകയും ചെയ്തു. വജ്രായുധമെന്ന ഈ ആയുധമുപയോഗിച്ച്, വൃത്രാസുര നിഗ്രഹം സാദ്ധ്യമാകുകയും, ഭൂമിയില്‍ സമാധാനം സ്ഥാപിക്കുകയും ചെയ്തിട്ട് ദേവേന്ദ്രന്‍ സുരലോകത്തേക്കു മടങ്ങിപ്പോയി. മറ്റാര്‍ക്കും തടുക്കുവാനാകാത്ത വജ്രായുധം, ദേവേന്ദ്രന്‍ തന്‍റെ ആയുധമാക്കി, മറ്റനേകം യുദ്ധങ്ങളില്‍ ഉപയോഗിക്കുകയും വിജയിക്കുകയും ചെയ്തു. 
- ഹരി നായര്‍  (04-09-2013)