ഒടുവില് കൂടിച്ചേരുന്ന പാതകള് കഥ
അനാഥമായ ഒരു
കുടുംബത്തിന്റെ ഉമ്മറത്ത് അയാള്‍ വന്നുകയറിയത്, ഒരു സന്ധ്യാനേരത്തായിരുന്നു.
കറുത്ത മുതശ്ശിയും, മുത്തശ്ശിയുടെ മകള് പാറുവമ്മയും, ചൊറിയും ചിരങ്ങും പിടിച്ച രണ്ട് പെണ്പിള്ളാരും മാത്രമായിരുന്നു,
ആ സമയത്ത് ആ വീടിന്റെ സമ്പത്ത്. പിള്ളേച്ചന്‍ വന്നു കയറുമ്പോള് കറുത്ത മുത്തശ്ശി നാമം ചൊല്ലുകയായിരുന്നു.
പാറുവമ്മ അടുക്കളയില്‍ ഒരു ഞളുങ്ങിയ കലത്തില്‍
എന്തൊ വേവിക്കുന്നു. പരസ്പരം നുള്ളിയും ഞോണ്ടിയും,
പെണ്പിള്ളാര് മുറ്റത്ത്
മണ്ണില്‍ ക്കിടന്നുരുളുന്നുണ്ട്. പിള്ളേച്ചന്
എന്തൊ ഒരു കുറുക്കുമരുന്നിന്റെ കച്ചവടം നടത്തുന്നതിനായി ആ നാട്ടില്‍
വന്നതായിരുന്നു. ചില പലകച്ചീളുകള് പാവി, മുകളില്‍ തകിടടിച്ച് വിച്ചാപ്പിയുടെ
ഒരു കട കുറി അയാള് തരമാക്കിയിരുന്നു. ആ
നാട്ടുകാരനല്ലാത്തതുകൊണ്ട്, കച്ചവടം കഴിഞ്ഞു കയറിക്കിടക്കാന്‍
ഒരു ചായിപ്പുമുറിയെങ്കിലും അന്വെഷിച്ചുനടക്കുമ്പോള്‍ വിച്ചാപ്പി തന്നെയാണ് ഈ പഴവീട്ടില്‍
ഒന്നന്വേഷിക്കാന്‍ പരഞ്ഞത്. അതനുസരിച്ച്,
മരുന്നും, മരുന്നുകടയുമൊക്കെയൊന്ന് ഒതുക്കിവെച്ചിട്ട്, പഴവീടു തേടിവന്നതായിരുന്നു, പിള്ളേച്ചന്. നോട്ടത്തില്‍ തന്നെ മുറ്റവും ചായിപ്പുമുള്ള വീട് പിള്ളേച്ചനു
പിടിച്ചു. ജീവിക്കാന്‍ നിവര്ത്തിയില്ലാത്തവരായതുകൊണ്ട്, ഒരു മുറി തരപ്പെടുവാന്‍
വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ലെന്നു തോന്നി.
“മക്കളെ,
ഇങ്ങനെ മണ്ണില്‍ കിടന്നുരുളാതെ…..”
ചൂണ്ടക്കൊളുത്തില്‍ ആദ്യത്തെ ഇരയെ കോര്ത്ത്, പിള്ളെച്ചന് ഒന്നെറിഞ്ഞുനോക്കി.
ശബ്ദം കേട്ടു
പിള്ളേര് ഒന്നു പകച്ചിരുന്നു.
മൂട്ട വിളക്കുമായി കറുത്ത മുത്തശ്ശി മുറ്റത്തേക്കിറങ്ങി വന്നു. ഭവ്യതയോടെ പിള്ളേച്ചന് മുത്തശ്ശിയുടെ മുമ്പില്‍ നിന്നു.
പിള്ളേച്ചന്റെ നില്പും ഭാവവും മുത്തശ്ശിക്കാകെയങ്ങു പിടിച്ചു.
“ആരാ….”
“ശ്ശി
ദൂരേന്നാ…“
“ഏതാവ്വോ
ദേശം..?”
“ഒരുനാടോടിയാ……ദേശ്ശം ഇക്കു നിശ്ശല്യ…കൊറെ കാലായി ഇങ്ങനെ കറക്കം തന്നെ…”
“നാരായണാ…
ഏതായാലും വന്ന കാലെ നിക്കാതെ, ഉമ്മറത്തൊട്ടിരിക്ക്യ..”
പിള്ളേച്ചന് കയ്യില്‍ കരുതിയിരുന്ന സഞ്ചി കോലായില്‍ വെച്ചു. അതില്‍ ചില കുപ്പികള്‍ കൂട്ടിയിടിക്കുന്ന
ഒച്ച കേട്ടു. മുത്തശ്ശി
അതു ശ്രദ്ധിച്ചില്ല. അയാള് സാവധാനം കോലായില്‍
കയറിയിരുന്നു.
“ജാതി
എന്താവ്വോ..?”
“കീഴ്
ജാതിയല്ല…പിള്ളയാ…” പിള്ളേച്ചന്
ഒന്നു ഞെളിഞ്ഞിരുന്നു. മുത്തശ്ശി മൂട്ട വിളക്കിന്റെ
തിരി ലേശം നീട്ടിവെച്ചു.
“പറയ്യാ….വന്ന ഉദ്ദേശം…..”
ഒച്ചയനക്കങ്ങള്‍ കേട്ടിട്ട് പാറുവമ്മയും കോലായിലെത്തിരുന്നു.
“ഞാനിവിടെ
മുക്കിലൊരു വൈദ്യാല നടത്ത്വ… കച്ചോടം രക്ഷപ്പെടും… അന്ത്യാവുമ്പോ, ഒന്നു നടൂ നിവര്ക്കാന് ഒരിടമ്… ഞൊടീക്കലെ വിച്ചാപ്പി
പറഞ്ഞു ഇവിടെയൊന്നന്വേഷിക്കാന്‍…”
പാറുവമ്മയുടെ
മനം ഒന്നു കുളിര്ത്തു.
“വിച്ചാപ്പിയാകുമ്പോ…..
കെട്ടവരെയാരേം ഇങ്ങട്ടു വിടാന്‍ തരോല്യാ…”
“എനിക്കും
തോന്നണു…” മുത്തശ്ശിയും യോജിച്ചു.
അപ്പോള്‍ പാറുവമ്മ, കടക്കണ്ണുകൊണ്ടൊരു കൊളുത്തു കൊളുത്തി.
സൌകര്യവും
വാടകയുമുറപ്പിച്ചു… തെക്കെ ചായിപ്പില്, പിള്ളേച്ചന് കിടപ്പിടം കിട്ടി.
മുടങ്ങത്ത
വാടകയും, അത്യാവശ്യം
വീട്ടുചിലവിനുള്ള സാധനങ്ങളും വീട്ടില്‍ വന്നു. പിള്ളേച്ചന്റെ ചികിത്സയില്‍, പിള്ളേരുടെ ചീവിനും ചിരങ്ങിനും
സമാധാനമായി.
മറ്റൊരു സന്ധ്യയില്‍, പിള്ളേച്ചന് വന്നപ്പോള്‍, അയളുടെ മുഖം വീര്ത്തുകെട്ടിയിരുന്നു. പരിചയത്തിന്റെ പേരില്‍, പാറുവമ്മ ചോദിച്ചു.
“എന്താണ്ടായെ…”
“എല്ലാവരും
പറയണു…. ചില കഥകള്‍….”
“അതിനിപ്പൊ….?
പാറുവമ്മ അര്‍ദ്ധോക്തിയില്‍ നിറുത്തി.
“അല്ല….ഇമ്മളെപ്പറ്റിയാ…”
“അതെന്താ…”
“എനിക്കിവിടെ
കെടപ്പും പൊറുതീം മാത്രല്ലത്രെ….”
“എന്റെ
നായര് എന്നോ എരിഞ്ഞടങ്ങീന്നൊള്ളതു സത്യാ… പക്ഷെ, ഞാന് മറ്റൊന്നും ഓര്ത്തിട്ടില്ല…”
“ഇക്കതറിയാം…
എന്നാലും അതൊക്കെ കേട്ടപ്പോ….എനിക്കും എന്തൊക്കെയൊ
തോന്നീന്നൊള്ളൊതു സത്യാ…”
മടുപ്പാര്ന്ന ഒരു മുഖത്തോടെ, പാറുവമ്മ, പിള്ളേച്ചനെ ഒന്നു നോക്കി.
“ഇല്യാ… അങ്ങനൊന്നൂല്യ….”
“അതല്ല…
നിങ്ങള്ക്കിഷ്ടാണെങ്കി…… അമ്മയോടൊന്നു ചോയിക്ക്…..” തെല്ലു നാണത്തോടെ,
പാറുവമ്മ അകത്തേക്കു കയറിപ്പോയി.
അമ്മയും, മകളും, വിരുന്നുകാരനും തമ്മില്‍ സംസാരിച്ചിരിക്കാം. ഏതായാലും, പിള്ളെരുടെ കിടപ്പ് കറുത്തമുത്തശ്ശിക്കൊപ്പമായി.
പാറുവമ്മയും പിള്ളേച്ചനും, തെക്കെ ചായിപ്പില്
ജീവിതം കരുപ്പിടിച്ചു തുടങ്ങി. പെണ്കുട്ടികള്ക്ക് ഒരു ഇളയ സഹോദരനെ സമ്മാനം കിട്ടി.
അവര്‍ അവനെ അനിക്കുട്ടന് എന്നു വിളിച്ചു.
ഇണങ്ങിയും
പിണങ്ങിയും, കുറച്ചു
കാലങ്ങള്‍ കഴിഞ്ഞു. പിള്ളേച്ചന്
മരുന്നു കട പൊളിച്ചു… പൊളിഞ്ഞു വീണ മരുന്നുകടക്കൊപ്പം
പാറുവമ്മയുടെയും പിള്ളേച്ചന്റെയും ബന്ധവും പൊളിഞ്ഞു. അയാള്
തിരിച്ചു വന്നില്ല. പെണ്കുട്ടികള്ക്കൊപ്പം, ആണ്കുട്ടിയും വളര്ന്നു. കറുത്ത മുത്തശ്ശിയുടെ
കണ്ണുകള്‍ കരക്കാരിലൊരാല്, പതുക്കെ ചേര്ത്തടച്ചു. ജീവിത വഴികളില്‍ തട്ടിയും
മുട്ടിയും, പാറുവമ്മയും മക്കളും ജീവിച്ചു.
വലിയ തെറ്റില്ലാതെ, പെണ്മക്കള്ക്കു ജീവിതം കിട്ടി. അച്ഛനേത്തേടിയുള്ള യാത്രയിലെവിടെയും,
അനിക്കുട്ടന് പിള്ളേച്ചനെ കണ്ടുപിടിക്കാന്‍
കഴിഞ്ഞില്ല. അമ്മയെ കാത്തുകാത്ത്, അനിക്കുട്ടന്‍, അവന്റെ ജീവിതം മറന്നിരുന്നു. ഒടുവില് അമ്മയും, അവനെ മാത്രം ജീവിക്കാന്‍ വിട്ട്, വിട പറഞ്ഞു. അമ്മയെ ചിതയിലെടുക്കുംവരെ
കാത്തുനിന്നവരില്‍ ആരൊക്കെയോ പറഞ്ഞു…
“പാവം…അനിക്കുട്ടന്റെ അമ്മൂമ്മ പോയ്യി… അമ്മ പോയി… അച്ഛനും പോയിരിക്കണം. അല്ലെങ്കില്‍ ഇത്ര കാലത്തിലൊരിക്കെലെങ്കിലും,
അയാള് ഈ പടി കടന്നു വരാതിരിക്കുമൊ… പിള്ളേരുടെ കല്യാണവും, ഇവരുടെ മരണവും ഒക്കെ അയാള് അറിയാതെ
വരുമോ….”
ഈ സംശയം, അനിക്കുട്ടന്റെ മനസ്സിലും ഉറച്ചു
കഴിഞ്ഞിരുന്നു. അല്ലെങ്കില്‍ തന്റെ അന്വേഷണ
വഴികളിലെവിടെയെങ്കിലും തമനിക്കു തന്റെ അച്ഛനെ കണ്ടെത്താന് കഴിയാതെ വരുമായിരുന്നോ?
തന്റെ പിതാവായ
പിള്ളേച്ചന് പോയ
വഴിയെപറ്റി അനിക്കുട്ടനറിയില്ല.
അങ്ങിനെയിരിക്കെ, മറ്റൊരു സന്ധ്യയില്‍,
പത്തുവയസ്സുള്ള ഒരു ചെറുക്കന്റെ കൈക്കുപിടിച്ച്, ഒരു ഹാജിയാര്‍, പഴവീടിന്റെ മുറ്റത്തു കയറി വന്നു.
തൊപ്പിയും താടിയും ധരിച്ച ഹാജിയാരെ, അനിക്കുട്ടനു
പരിചയമില്ലായിരുന്നു. അദ്ദേഹത്തിന്റെ കൈയ്യില് തൂങ്ങിനടന്ന ചെറുക്കന്‍,
തന്റെ മറ്റൊരു അനിക്കുട്ടനാണെന്ന് അവന് അറിയില്ലായിരുന്നു. അവന് ആഥിത്യ മര്യാദ പാലിച്ച്, ഹാജിയാര്ക്കിരിപ്പിടം നല്കി. പത്തു
വയസ്സുകാരന് മകനെ ചേര്ത്തുനിര്ത്തിക്കൊണ്ട്, ഹാജിയാര്, തന്റെ കഥ പറഞ്ഞു.
നാടുവിട്ടതും, ഒരു മുസ്ലിം കുടുംബത്തില് ചേക്കേറിയതും, അവിടത്തെ
കുടുംബജീവിത്തിന്റെയും കഥ.
“അതേ
മോനേ...ഞാനൊരു നാടോടി മാത്രമായിരുന്നു...എന്നും... ഇവിടത്തെ കാര്യങ്ങളെല്ലാം ഞാന്
അറിഞ്ഞിരുന്നു.... പക്ഷേ, ചില സാഹചര്യങ്ങള്‍ ഒത്തുവന്നത് ഇന്നായിരുന്നു. ഇപ്പോള്
നിന്റെ ദുഖങ്ങളില് പങ്കുചേരുവാന് മാത്രമേ എനിക്കു കഴിയൂ... ഇനിയും വരാം
എപ്പോഴെങ്കിലും...”
ഹാജിയാര്
ചെറുക്കന്റെ കൈപിടിച്ച് ഇരുളിലേക്കിറങ്ങി നടന്നുമറഞ്ഞു.
ഹാജിയാരുടെ
ആ യാത്രയില് ഹാജിയാര് നെഞ്ചു തടവിക്കൊണ്ട് പാതവക്കത്തിരുന്നു. പിന്നീട്
അവിടെനിന്നെഴുനേല്ക്കുവാന് അനിക്കുട്ടന്റെ സഹായം വേണ്ടിവന്നു. ആശുപത്രിയും,
മരുന്നുകളുമായി, ഹാജിയാര്ക്ക് അനിക്കുട്ടന് കാവലിരുന്നു. വളരെ കുറച്ചുദിവസങ്ങള്, പൊന്നാനിയില്നിന്നും
ഹാജിയാരുടെ ബീബിയും പരിവാരങ്ങളും എത്തുമ്പോഴേക്കും ഹാജിയാരുടെ ദേഹം വെടിഞ്ഞ ആത്മാവ്,
പഴവീടിന്റെ തെക്കേ ചായിപ്പില് കയറി ഒളിച്ചുകളഞ്ഞു. ഹാജിയാരുടെ ഭൌതികദേഹത്തിന്റെ യാത്രയില്, പള്ളിപ്പടിവരെ അനുഗമിക്കാനേ,
അനിക്കുട്ടനു നിയോഗമുണ്ടായുള്ളു. ബാക്കി ചടങ്ങുകള് അവരുടെയായിരുന്നു. പള്ളിയുടെ
കവാടം കടന്ന്, ഖബറിടം വരെ നീണ്ടുപോയ ഹാജിയാരുടെ യാത്ര, കുറച്ചേറെനേരം
നോക്കിനിന്നിട്ട്, അനിക്കുട്ടന് പഴവീടിന്റെ ഏകാന്തതയിലേക്ക് മടങ്ങി.
അപ്പോഴും
ഹാജിയാരുടെ ചൂരും ചുടുനിസ്വാസവും പഴവീടിന്റെ തെക്കേ ചായിപ്പില് തങ്ങിനില്ക്കുന്നത്,
അനിക്കുട്ടനറിഞ്ഞു.
-ഹരി
നായര് (02-01-2013)
No comments:
Post a Comment